ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ എങ്ങനെയും വിജയം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇറങ്ങാൻ പോകുന്നത്. ചെന്നൈയിൽ മാർച്ച് 22നാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ പത്തു വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. രണ്ടു മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിംഗ് നിര ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
കെ എൽ രാഹുലും രവീന്ദ്ര ജഡേജയപം ചേർന്നുള്ള കൂട്ടുകെട്ടാണ് ഒന്നാം ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര പരാജയമായി. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ വെറും 117 റൺസിനാണ് പുറത്തായത്.
ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഈ സ്കോർ മറികടക്കാനും ഓസ്ട്രേലിയക്ക് സാധിച്ചു. നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ രണ്ടാം ഏകദിനത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയാൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല. ചെന്നൈയിൽ മൂന്നാം ഏകദിനത്തിൽ ടീമിൽ ഇന്ത്യ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങൾ ഇവയാണ്…
ഒന്നാം ഏകദിനത്തിൽ വിജയിച്ചുവെങ്കിലും അത് ഇന്ത്യക്ക് അത്ര ആത്മവിശ്വാസം നൽകുന്ന ജയമായിരുന്നില്ല. ഓസീസ് ഓപ്പണർ മിച്ചൽ മാർഷ് ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാൽ ഇന്ത്യൻ പേസർമാർ നടത്തിയ ബോളിംഗ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മത്സരത്തിൽ മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി. സ്പിന്നർ രവീന്ദ്ര ജഡേജ 2 വിക്കറ്റും പിഴുതു.
ചില കളിക്കാരുടെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയാവുന്നുണ്ട്. ഹാർദിക് പാണ്ഡ്യക്ക് രണ്ടു മത്സരങ്ങളിലും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. തിരിച്ചുവരവ് മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും തിളങ്ങിയില്ല.

രണ്ടു മത്സരങ്ങളിലും ഗോൾഡൻ ഡക്കായാണ് മധ്യനിര ബാറ്റർ സൂര്യകുമാർ യാദവ് പുറത്തായത്. സമാനമായ രീതിയിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ എൽ ബി ഡബ്ല്യു ആയിട്ടാണ് താരം ഇരുമത്സരങ്ങളിലും മടങ്ങിയത്. ടി 20 ക്രിക്കറ്റിലെ പെരുമയ്ക്കൊത്ത പ്രകടനം സൂര്യയ്ക്ക് ഏകദിനത്തിൽ നടത്താൻ സാധിക്കുന്നില്ല.
ശ്രേയസ് അയ്യർക്ക് പകരക്കാരനാണ് സൂര്യകുമാർ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്. സൂര്യയെ ഒഴിവാക്കി പകരം സഞ്ജു സാംസണിനെ ടീമിലെടുക്കണമെന്ന ആവശ്യം ഉയർന്ന് കഴിഞ്ഞു.