ചന്തേര : ചന്തേര ജനമൈത്രി പോലീസ് സ്റ്റേഷന് കീഴിലെ തീരദേശജനങ്ങളുടെ പ്രാതിനിധ്യത്തോടെ കടലോര ജാഗ്രതാ സമിതിയും ബോധവൽക്കരണവും നടന്നു.
വലിയ പറമ്പ ആശാൻ സ്മാരക കലാസമിതിയിൽ ചേർന്ന യോഗത്തിൽ കെ .വി.രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചന്തേര പോലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ പി.നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജാഗ്രതാ സമിതികളിൽ കാലാനുസൃതമായ മാറ്റവും വിവിധ വിഷയങ്ങളെക്കുറിച്ച് സമിതി മെമ്പർ മാർക്കുള്ള ആശങ്കകളിൽ പോലീസ് കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച നടപടികളും വരുംകാലങ്ങളിൽ കൂടുതൽ ജാഗ്രത്തായ പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്നും ഉണ്ടാവേണ്ടതുണ്ടെന്നുമുള്ള കാര്യവും ഒപ്പം തീരദേശ കടന്നുകയറ്റവും ലഹരിയുടെ വലയിൽപ്പെടാതെ ഒരു നാടിനെ മൊത്തം രക്ഷിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിതമാക്കണമെന്നും ഇൻസ്പെക്റ്റർ പറഞ്ഞു. തീരദേശവാസികളുടെ അഭിപ്രായങ്ങളിൽ ഉയർന്ന് വന്ന ആശങ്കകൾ പരിഹരിക്കുന്നതിന് ശ്രമമുണ്ടാകുമെന്ന് ഉറപ്പു നൽകി. വിവിധ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണവും നടന്നു. രാത്രികാലങ്ങളിൽ പലയിടങ്ങളിലും പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു. യുവജനങ്ങളെയും കുടുംബശ്രീ യൂനിറ്റുകളെയും ഉപയോഗപ്പെടുത്തി നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. ജാഗ്രതാ സമിതിയിൽ പ്രാതിനിധ്യം കൂട്ടി സ്ത്രീകളെയും യുവാക്കളെയും ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ഉയർന്നുവന്നു.
കടലോര ജാഗ്രതാ സമിതി അംഗങ്ങൾക്ക് ജില്ലാ പോലീസ് മേധാവിയിൽ നിന്നും അനുമതി കിട്ടിയാൽ തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള സാധ്യതയും പരിഗണനയിൽ വന്നു. അതോടൊപ്പം കടലോരത്ത് വിവിധ ഇടങ്ങളിലായി ജാഗ്രതാ സമിതി ചേരുന്നതിനുമുള്ള നീക്കവും തുടർ ദിവസങ്ങളിലുണ്ടാവും. ചന്തേര ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേശൻ കാനം, സുധീഷ് പി.പി, തീരദേശ പോലീസ് സേനയിലെ കൃപേഷ് എന്നിവരും പങ്കെടുത്തു.
