X
ഞ
കൊച്ചി: കൊച്ചി നഗരവാസികളെ ആശങ്കയിലാക്കി ബ്രഹ്‌മപുരത്ത് വീണ്ടും തീപ്പിടിത്തം. ദിവസങ്ങളോളം നീണ്ടുനിന്ന തീയും പുകയും ശമിച്ചിട്ട് 12 ദിവസം കഴിയുമ്പോഴാണ് വീണ്ടും അഗ്നിബാധ. സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ബ്രഹ്മപുരത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നിലവില്‍ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്.
ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യങ്ങൾ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ തീ അണക്കുന്നത് ശ്രമകരമായ ജോലിയാണ്.
