രണ്ട് ലക്ഷം രൂപ സ്വീകരിക്കില്ല, തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്; ആരോഗ്യമന്ത്രിക്കെതിരെ വീണ്ടും ഹര്‍ഷിന

samakalikam
By samakalikam 1 Min Read

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം തള്ളി ഹര്‍ഷിന. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. ആരുടെയും ഔദാര്യമല്ല താന്‍ ചോദിച്ചത്. താന്‍ അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണെന്നും ഹര്‍ഷിന പറഞ്ഞു. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ യോഗ തീരുമാനം അറിഞ്ഞതുമുതല്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. തരാമെന്ന് പറഞ്ഞ രണ്ട് ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതി ലഭിക്കും വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും. അതേസമയം ആഭ്യന്തര വകുപ്പ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും ഹര്‍ഷിന ട്വന്റിഫോറിനോട് പറഞ്ഞു.

ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഹര്‍ഷിനയ്ക്ക് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഈ തീരുമാനമാണ് ഹര്‍ഷിന തള്ളിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ ഹര്‍ഷിന ഇന്നലെ രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നീതി തേടി സമരമിരുന്ന ഹര്‍ഷിനയെ പിന്തിരിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നല്‍കിയത്. കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു അനക്കവുമുണ്ടായിട്ടില്ല.
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *