ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ കാലത്തും പ്രതീക്ഷ കൈവിടാതെ പൊരുതിയ ഒരു ചെറുപ്പക്കാരന്‍റെ ജീവിതം

samakalikam
By samakalikam 2 Min Read

ബീഹാറിലെ സഹർസ ജില്ലാ സ്വദേശിയായ ദിൽഖുഷ് കുമാർ മുമ്പ് റിക്ഷാ തൊഴിലാളിയും തെരുവില്‍ പച്ചക്കറികള്‍ വില്പന നടത്തുന്നയാളുമായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം കോടികളുടെ മൂല്യമുള്ള ഒരു കമ്പനിയുടെ മേധാവിയാണ്. ഐഐടിയില്‍ നിന്നും ഐഐഎമ്മില്‍ നിന്നും പഠിച്ചിറങ്ങിയവര്‍വരെ അദ്ദേഹത്തിന്‍റെ കമ്പനിയില്‍ ഇന്ന് ജോലി ചെയ്യുന്നു. എന്നാല്‍, ഇതൊക്കെ സംഭവിച്ചത് ഒരു സുപ്രഭാതത്തിലല്ല. മറിച്ച് സ്ഥിരോത്സാഹവും കഠിനാധ്വാനത്തിലൂടെയും അദ്ദേഹം നേടിയെടുത്തതാണ്. 

ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ കാലത്തും പ്രതീക്ഷ കൈവിടാതെ പൊരുതിയ ഒരു ചെറുപ്പക്കാരന്‍റെ ജീവിതം കൂടിയാണിത്. തന്‍റെ കഠിനാധ്വാനത്തിന് ഒരുനാള്‍ പ്രതിഫലം ലഭിക്കുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. ബിഹാറിലെ സഹർസ ജില്ലയിലെ ബംഗോൺ സ്വദേശിയാണ് ദില്‍ഖുഷ് കുമാര്‍.  തന്‍റെ ഗ്രാമത്തില്‍ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി അദ്ദേഹം ഓട്ടോറിക്ഷകള്‍ ഓടിച്ചു. മറ്റ് നേരങ്ങളില്‍ തെരുവുകളില്‍ പച്ചക്കറികള്‍ വിറ്റു നടന്നു. ഇതിനിടെ 12 -ാം ക്ലാസ് വരെ പഠിച്ചു. 

പിന്നീടാണ് ജീവിതത്തിന്‍റെ മറ്റൊരു ഘട്ടത്തിലേക്ക് ദില്‍ഖുഷ് കടക്കുന്നത്. സ്വന്തായി ഒരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ചുള്ള ആലോചനയില്‍ അദ്ദേഹം, തന്‍റെ റിക്ഷാ അനുഭവ പരിചയം വച്ച് ഒരു ടാക്സി സര്‍വ്വീസ് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കി. റോഡ്ബെസ് (Rodbez) എന്നായിരുന്നു കമ്പനിയുടെ പേര്. നിലവില്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഊബര്‍, ഓല ടാക്സി സര്‍വ്വീസുകളെ പോലുള്ള ഒന്നല്ല റോഡ്ബെസ്.  ഉപഭോക്താക്കളെ ടാക്സി ഡ്രൈവർമാരുമായി ബന്ധിപ്പിക്കുന്ന റോഡ്ബെസ് 50 കിലോമീറ്ററിലധികം ദൂരത്തേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ നൽകുന്ന ഒരു ഡാറ്റാബേസ് കമ്പനിയാണിത്.

പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാര്‍ക്ക് വെള്ളം നല്‍കുന്ന ബൈക്കര്‍; കൈയടിച്ച് കാഴ്ചക്കാര്‌

ഐഐടി ഗുവാഹത്തിയില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ തന്നോടൊപ്പം ജോലി ചെയ്യുന്നതായി ദില്‍ഖുഷ് പറയുന്നു. കൂടാതെ ഐഐഎമ്മിലെ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ടൈമായി തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്നയിലെ തെരുവുകളില്‍ പച്ചക്കറി വിറ്റിരുന്ന താന്‍ ദില്ലിയിലെ തെരുവുകളില്‍ റിക്ഷാ ഡ്രൈവര്‍ ആയിരുന്നെന്നും ഗാര്‍ഡിന്‍റെ ജോലിക്കായി ഇന്‍റര്‍വ്യൂവിന് പോയപ്പോള്‍ ഷൂ പോളിഷ് ചെയ്തില്ലെന്നും വിദ്യാഭ്യാസമില്ലെന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഐഫോണ്‍ കാണിച്ച് അതിലെ ലോഗോ എന്താണെന്ന് ചോദിച്ചു. താന്‍ അന്നായിരുന്നു ഐ ഫോണ്‍ ആദ്യമായി കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ ബസ് ഡ്രൈവറായിരുന്നു. അദ്ദേഹമാണ് ദില്‍ഖുഷിനെ ഡ്രൈവിംഗ് പഠിപ്പിച്ചത്. സാമ്പത്തിക പ്രശ്നമായിരുന്നു പഠനത്തിന് വില്ലനായത്. 

പുതിയ സ്റ്റാര്‍ട്ട്അപ്പ് കമ്പനി തുടങ്ങിയത് ആദ്യമായി സെക്കന്‍റ് ഹാന്‍ഡ് ടാറ്റ നാനോ കാര്‍ വാങ്ങിയതിന് പിന്നാലെയാണ്. എന്നാല്‍, റോഡ്ബെസ് ആരംഭിച്ച് വെറും ആറ് ഏഴ് മാസത്തിനുള്ളില്‍ ദില്‍ഖുഷിന്‍റെ കമ്പനി 4 കോടി രൂപയാണ് സമാഹരിച്ചത്. ആദ്യ ഘട്ടത്തില്‍ പട്‌നയിൽ നിന്ന് ബിഹാറിലെ എല്ലാ ഗ്രാമങ്ങളിലേക്കും കമ്പനി സേവനം വാഗ്ദാനം ചെയ്തു. രണ്ടാം ഘട്ടത്തിൽ നഗരത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ ആരംഭിച്ചു. ബിഹാറിലെ എല്ലാ ഗ്രാമങ്ങളെയും ഒരു ടാക്സി സര്‍വ്വീസുമായി ബന്ധിപ്പിക്കുക എന്നതാണ് റോഡ്ബെസിന്‍റെ നയം. ഇന്ന് ബിഹാറിന് പുറത്തേക്കും തങ്ങളുടെ സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് റോഡ്ബെസ്. മറ്റ് ടാക്സി സര്‍വ്വീസുകളെക്കാള്‍ റോഡ്ബെസ് പ്രധാന്യം നല്‍കുന്നത് തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കാണ്. ഡ്രൈവര്‍മാരെ പ്രതിമാസം 55,000 മുതൽ 60,000 രൂപ വരെ സമ്പാദിക്കാന്‍ റോഡ്ബെസ് സഹായിക്കുന്നു. ഒരു ഓട്ടോ ഡ്രൈവറായിരുന്ന തനിക്ക് അവരുടെ പ്രശ്നങ്ങള്‍ മനസിലാകുമെന്ന് ദില്‍ഖുഷ് തന്‍റെ വിജയ രഹസ്യം പറയുന്നു. 
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *