ലാവലിന്‍ കേസ്: ജസ്റ്റിസ് സി.ടി. രവികുമാര്‍ പിന്മാറി; 26-ാം തവണയും സുപ്രീം കോടതി കേസ് മാറ്റി

samakalikam
By samakalikam 2 Min Read

ന്യൂഡൽഹി: ആറ് മാസത്തിന് ശേഷം പരിഗണനയ്ക്ക് വന്ന എസ്എന്‍സി ലാവലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് കേള്‍ക്കുന്നത് മാറ്റിയത്. 26-ാമത് തവണയാണ് സുപ്രീം കോടതി ഈ കേസ് കേള്‍ക്കുന്നത് മാറ്റിവെക്കുന്നത്. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പിന്നീട് തീരുമാനിക്കും

അഭിഭാഷകന്റെ വൈറല്‍ പനിയുടെ പേരില്‍ കേസ് മാറ്റില്ല- ജസ്റ്റിസ് എം.ആര്‍ ഷാ

ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ കേസിലെ കക്ഷിയായ മുന്‍ ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന് വൈറല്‍ പനി ആണെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ജി. പ്രകാശ് ആണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ വ്യക്തമാക്കി.

കേസിലെ ഹർജിക്കാരനായ കസ്തൂരിരംഗ അയ്യര്‍ക്കുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് ഒരു ബന്ധുവിന്റെ മരണം കാരണം കേരളത്തിലേക്ക് പോയിരിക്കുകയാണെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നും മറ്റൊരു അഭിഭാഷകനും ആവശ്യപ്പെട്ടു. ഈ ആവശ്യവും ജസ്റ്റിസ് എം.ആര്‍ ഷാ അംഗീകരിച്ചില്ല

‘ഈ കേസ് കേള്‍ക്കാമോ, കേള്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടോ?’- സിബിഐയോട് ജസ്റ്റിസ് സി.ടി. രവികുമാര്‍

തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ ഈ കേസില്‍ ഉത്തരവ് പുറപ്പടുവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് സി.ടി രവികുമാര്‍ ചൂണ്ടിക്കാട്ടിയത്. ആ ഉത്തരവ് കേസിന്റെ മെറിറ്റിലേക്ക് കടന്നുള്ളത് അല്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ എതിര്‍പ്പുണ്ടോ എന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസറ്റര്‍ ജനറല്‍ കെ.എം നാടരാജിനോട് ആരാഞ്ഞു. ഇതിന് ശേഷം ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എം.ആര്‍ ഷായുമായി കൂടി ആലോചിച്ച ശേഷമാണ് ജസ്റ്റിസ് സി.ടി രവികുമാര്‍ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.

ലാവലിന്‍ കേസില്‍ ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോള്‍ ജസ്റ്റിസ് രവികുമാര്‍ പുറപ്പടിവിച്ച ഉത്തരവ്

എസ്എന്‍സി ലാവ്ലിന്‍ അഴിമതി ക്കേസിലെ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താന്‍ ഉത്തരവിട്ടത് ജസ്റ്റിസ് സി.ടി രവികുമാര്‍ ആയിരുന്നു. 2013 ജൂണില്‍ കേരള ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോഴാണ് ജസ്റ്റിസ് സി.ടി രവികുമാറിന്റെ ഈ ഉത്തരവ്. പിണറായി വിജയന്റെയും സിദ്ധാര്‍ത്ഥ മേനോനോന്റെയും ആവശ്യം പരിഗണിച്ചായിരുന്നു ജസ്റ്റിസ് സി.ടി രവികുമാറിന്റെ ഉത്തരവ്.

പ്രതിപട്ടികയില്‍ ഉണ്ടായിട്ടും സമന്‍സ് സ്വീകരിക്കാതിരുന്ന ലാവ്ലിന്‍ കമ്പനിയുടെ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനെയും ലാവ്ലിന്‍ കമ്പനിയെയും പിന്നീട് വിചാരണ നടത്താനായിരുന്നു ജസ്റ്റിസ് സി.ടി രവികുമാറിന്റെ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2013 ജൂലൈ 17-ന് എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസിലെ കുറ്റപത്രം സിബിഐ കോടതി വിഭവജിച്ചത്. തുടര്‍ന്ന് നടത്തിയ വിചാരണയിലാണ് പിണറായി വിജയനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *