തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലവും വ്യത്യസ്തവുമായ നിരവധി പരിപാടികളാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒരുക്കിരിക്കുന്നത്. തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വാര്‍ത്തെടുക്കാനാണ് വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുക. ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ജില്ലാതലങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണ് ഉദ്ഘാടകര്‍. പ്രവേശനോത്സവ ഗാനത്തിന്‍റെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി റിലീസ് ചെയ്തു. സർക്കാർ, എയിഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആരെ പതിമൂവായിരത്തി തൊള്ളായിരത്തി അറുപത്തിനാല് സ്കൂളുകളാണ് ഉള്ളത്. അൺ എയിഡഡ് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ഈ വര്‍ഷം എത്തുന്നത്.
സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴ് വർഷം കൊണ്ട് 15 ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി. പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
………………………………….. *വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം അറിയാന്‍… സമകാലികം വാർത്ത ഗ്രൂപ്പില്‍ അംഗമാകൂ…*
👇👇👇👇https://chat.whatsapp.com/2JfssH3nkl22l8hNa49U91
